ഇസ്താംബുൾ: ഇസ്രയേൽ- പലസ്തീൻ സംഘർഷം പരിഹരിക്കാൻ ദ്വിരാഷ്ട്ര ഫോർമുലയാണ് ഉചിതമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. തുർക്കി സന്ദർശനം പൂർത്തിയാക്കി ലബനനിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നല്കുകയായിരുന്നു അദ്ദേഹം.
ദ്വിരാഷ്ട്ര ഫോർമുലയെന്ന വത്തിക്കാൻ നിലപാടിനു തുർക്കി പിന്തുണ നല്കുന്നുവെന്നും പ്രശ്നപരിഹാരത്തിന് തുർക്കിക്ക് പല കാര്യങ്ങളും ചെയ്യാനാകുമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. ഗാസ, യുക്രെയ്ൻ യുദ്ധങ്ങൾ സംബന്ധിച്ച് തുർക്കി പ്രസിഡന്റുമായി ചർച്ച നടത്തിയെന്ന് മാർപാപ്പ വെളിപ്പെടുത്തി.
തന്റെ തുർക്കി സന്ദർശനത്തിന്റെ അവസാനദിനമായ ഇന്നലെ രാവിലെ ലെയോ മാർപാപ്പ അർമേനിയൻ അപ്പസ്തോലിക സഭയുടെ പ്രാർഥനാശുശ്രൂഷയിൽ പങ്കെടുത്തു. അർമേനിയൻ ജനതയുടെ വീരോചിതമായ സഹനത്തെ പ്രകീർത്തിച്ച മാർപാപ്പ, വംശഹത്യക്കിരയായ രക്തസാക്ഷികൾക്ക് ആദരമർപ്പിക്കുന്നതായി പ്രസ്താവിച്ചു.
മാർപാപ്പയുടെ സന്ദർശനത്തിനു നന്ദി പറഞ്ഞ പാത്രിയർക്കീസ് സഹാക്ക് രണ്ടാമൻ മസ്ഹാലിയൻ എക്യുമെനിക്കൽ സംരംഭങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞു. തുടർന്ന് ഇസ്താംബുളിലെ എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമ്യോ ഒന്നാമൻ സെന്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ മാർപാപ്പ സന്നിഹിതനായിരുന്നു. ക്രൈസ്തവരുടെ ഐക്യം എന്നത്തേയുംകാൾ ഇന്നു കൂടുതൽ ആവശ്യമാണെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി.
മാർപാപ്പയും പാത്രിയർക്കീസും ചേർന്ന് പാത്രിയാർക്കൽ വസതിയുടെ ബാൽക്കണിയിൽ നിന്ന് വിശ്വാസികളെ ആശീർവദിച്ചു. രണ്ടു പേരും ചേർന്ന് എക്യുമെനിക്കൽ രേഖയിൽ ഒപ്പുവയ്ക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ ഇസ്താംബുൾ വിമാനത്താവളത്തിൽവച്ച് മാർപാപ്പയ്ക്ക് ഔദ്യോഗിക യാത്രയയപ്പ് നല്കപ്പെട്ടു.
ഇന്നലെ രാവിലെ ബെയ്റൂട്ടിൽ കനത്ത മഴ പെയ്തെങ്കിലും പ്രസന്നമായ അന്തരീക്ഷത്തിലാണ് മാർപാപ്പ വിമാനമിറങ്ങിയത്. ഇറ്റലിയിൽനിന്നു പ്രത്യേകവിമാനത്തിൽ കൊണ്ടുവന്ന സോഫ്റ്റ്വേർ ഇൻസ്റ്റാൾ ചെയ്തതിനുശേഷമാണ് പേപ്പൽവിമാനം ബോയിംഗ് എ 320 ബെയ്റൂട്ടിനു പുറപ്പെട്ടതെന്നു വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി പറഞ്ഞു. പേപ്പൽവിമാനത്തിന് രണ്ടു സൈനികവിമാനങ്ങളുടെ അകന്പടിയുണ്ടായിരുന്നു.